Monday, July 28, 2008

2008 ജൂലൈ അവസാനവാരത്തിലെ മാർക്സിസ്റ്റ്‌ അക്രമവാർത്തകൾ

2008 ജൂലൈ അവസാനവാരം കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മാർക്സിസ്റ്റുകളും അനുബന്ധസംഘടനകളും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധമാദ്ധ്യമങ്ങളിലായി വന്ന റിപ്പോർട്ടുകളിൽ നിന്നും സമാഹരിച്ച ചിലത്‌.

==========================================
27/07/2008
==========================================
(1) ചങ്ങനാശ്ശേരിയിൽ അതിരൂപത സർക്കാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരെ സി.പി.എം. ആക്രമിച്ചു.

റാലി കടന്നുവന്ന പലവഴികളിലും ചില സി.പി.എം. പ്രവർത്തകർ റാലിയിലേക്കു തള്ളിക്കയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു.

വെളിയനാട്‌ ഇടവകയിൽനിന്നും റാലിയ്ക്കെത്തിയവർ മടങ്ങിപ്പോകാനായി ബോട്ടിൽക്കയറിയപ്പോൾ സംഘടിതമായെത്തിയ സി.പി.എം. പ്രവർത്തകർ അസഭ്യവർഷം നടത്തി. സ്ത്രീകളടക്കമുണ്ടായിരുന്ന ബോട്ടിനു നേരേ കല്ലെറിഞ്ഞു. തുടർന്ന്‌ പട്ടികയും മറ്റു മാരകായുധങ്ങളുമായി ബോട്ടിലുണ്ടായിരുന്നവരെ ആക്രമിച്ചു.

ആക്രമണം കണ്ട്‌ അതു തടയാനെത്തിയ ചിലർക്കും മർദ്ദനമേറ്റു. മൊത്തം ഒമ്പതുപേർ പരിക്കേറ്റ്‌ ആശുപത്രിയിൽ‌.

വെട്ടിത്തുരുത്ത്‌ പള്ളി കൈക്കാരനായ ജോർജ്ജിന്റെയും മറ്റുചിലസ്ത്രീകളുടേയുമൊക്കെ സ്വർണ്ണമാലകൾ പറിച്ചെടുക്കാനും ശ്രമം നടന്നു.

(2) ചെറുവത്തൂർ കൈതക്കാട്ട്‌ ലീഗ്‌ ഓഫീസിനു മുന്നിൽ ഡി.വൈ.എഫ്‌.ഐ.യുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കല്ലേറിലും അടിപിടിയിലും കലാശിച്ചു.

സമീപത്തെ മദ്രസയില്‍ പഠിക്കുകയായിരുന്ന നാലു വിദ്യാർത്ഥികൾ, ചന്തേര എസ്‌.ഐ., നാലു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ എന്നിവർ‍ക്ക് പരിക്കേറ്റു.

==========================================
28/07/2008
==========================================
(1) നിർമ്മാണത്തിലിരുന്ന ബി.ജെ.പി. ഓഫീസ്‌ അടിച്ചുതകർത്തു.

തലശ്ശേരിക്ക് സമീപം ചക്കരക്കല്ലിൽ നിര്‍മ്മാണത്തിലിരുന്ന ബി.ജെ.പി. ഓഫീസ്‌ ‘മാരാര്‍ജി മന്ദിരം‘ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ഇരുനൂറോളം വരുന്ന മാർക്സിസ്റ്റ് പ്രവര്‍ത്തകര്‍ ലോക്കല്‍ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ആക്രമണം.

==========================================
29/07/2008
==========================================
(1) കാസര്‍ഗോഡ്‌ എന്മകജെ പഞ്ചായത്ത്‌ ഓഫീസിലേയ്ക്ക്‌ ഭരണസമിതിയോഗം നടക്കുമ്പോള്‍ ഇരച്ചുകയറിയ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു.

സമ്മേളന ഹാളിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ ഉള്‍പ്പടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തകർത്തു. യോഗത്തിന്റെ മിനുട്സ് ബുക്ക്, ഹാജര്‍ പട്ടിക എന്നിവ കീറി നശിപ്പിച്ചു. കമ്പ്യൂട്ടര്‍ മുറിയുടെ വാതിലും കെട്ടിടത്തിന്റെ മുൻ‌വശത്തെ ജനൽച്ചില്ലുകളും തകർത്തു. അതിക്രമം ചെറുക്കാന്‍ ശ്രമിച്ച അംഗം എം. ബിന്ദുവിന്റെ നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതിയുണ്ട്. 2000 രൂപയടങ്ങുന്ന ഇവരുടെ പേഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്‌.

സി.പി.എം. ലോക്കൽ സെക്രട്ടറി രാമകൃഷ്ണറായിയുടെ നേതൃത്വത്തിലാണ് പതിഞ്ചോളം അക്രമികൾ മുദ്രാവാക്യം വിളികളുമായി ഹാളിലേയ്ക്ക്‌ ഇരച്ചുകയറുകയും കണ്ണിൽക്കണ്ടതെല്ലാം തകർത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്‌. അക്രമത്തിനു പിന്നിൽ എന്തെങ്കിലും പ്രകോപനമുള്ളതായി അറിവില്ല. ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണിത്‌. കമ്മ്യൂണിസ്റ്റുവല്‍ക്കരിച്ച് വികൃതമാക്കപ്പെട്ട പാഠപുസ്തകത്തിനെതിരെ പ്രമേയം അവതരിപ്പിച്ചേക്കാം എന്ന അഭ്യൂഹത്തേത്തുടർന്നാണോ അക്രമം എന്നും സംശയിക്കപ്പെടുന്നുണ്ട്.

==========================================
30/07/2008
==========================================
1) വണ്ടിപ്പെരിയാറിൽ ഗവണ്മെന്റ്‌ പോളിടെക്നിക്കിൽ ക്ലാസ്‌മുറിയിൽ എസ്‌.എഫ്‌.ഐ. ആക്രമണം - എട്ടുപേർ ആശുപത്രിയിൽ

പോളിടെക്നിക്കിൽ കെ.എസ്‌.യു.വിന്റെ യൂണിറ്റുരൂപവത്ക്കരിച്ചതിനെ എസ്‌.എഫ്‌.ഐ.ക്കാർ എതിർത്തതിന്റെ തുടർച്ചയായി ക്ലാസ്‌മുറിയിൽ ആക്രമണമുണ്ടായി. അഞ്ച്‌ കെ.എസ്‌.യു.പ്രവർത്തകർ പരിക്കേറ്റ്‌ സ്വകാര്യ ‌ആശുപത്രിയിൽക്കഴിയുന്നു. ഇലക്ട്രോണിക്സ്‌ ക്ലാസ്‌മുറിയിൽ കടന്നു കയറിയ എസ്‌.എഫ്‌.ഐ.ക്കാർ അദ്ധ്യാപികയുടെ മുന്നിലിട്ട്‌ തങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. പ്രതിചേർക്കപ്പെടാനിടയുള്ള മൂന്ന്‌ എസ്‌.എഫ്‌.ഐ. പ്രവർത്തകരും സംഭവത്തേത്തുടർന്ന്‌ ഗവണ്മെന്റ്‌ ആശുപത്രിയിൽ ചികിത്സ തേടി.

സംഘർഷസാദ്ധ്യത കണക്കിലെടുത്ത്‌ പോളിടെക്നിക്ക്‌ അടച്ചു. കഴിഞ്ഞവർഷം ഇലക്ഷനിൽ എ.ഐ.എസ്‌.എഫ്‌. പ്രവർത്തകർ നോമിനേഷൻ കൊടുക്കാൻ എത്തിയപ്പോൾ എസ്‌.എഫ്‌.ഐ. പ്രവർത്തകർ പത്രിക വലിച്ചുകീറിക്കളഞ്ഞത്‌ വലിയ സംഘർഷത്തിനിടയാക്കിയിരുന്നു.

==========================================
31/07/2008
==========================================

(1) പുന്നപ്രയിൽ ഡി.വൈ.എഫ്‌.ഐ.ക്കാർ ചേർന്ന്‌ മറ്റൊരു പ്രവർത്തകന്റെ കൈ വെട്ടിയെടുത്തു.

അമ്പലപ്പുഴ: പുന്നപ്ര പറവൂർ തൂക്കുകുളം ജംഗ്ഷനിൽ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്‌.ഐ.ക്കാർ ചേർന്ന്‌ വെട്ടിയെടുത്തു.

പറവൂർ തൂക്കുകുളം വടക്കേപ്പറമ്പിൽ സുകുമാരൻ മകൻ അനീഷിനാണ് കൈ നഷ്ടപ്പെട്ടത്‌. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കൈ അറ്റുപോയ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളായ അജേഷ്‌, സജു, ഷരൺശങ്കർ, ബിനു എന്നിവരെ പോലീസ്‌ തെരയുന്നു. പിണറായി/വി.എസ്‌ ഗ്രൂപ്പ്‌ പോരാണ് ഇതിനു പിന്നിലും എന്നു പറയപ്പെടുന്നു. ഏതു ഗ്രൂപ്പുകാരനാണ് കൈ നഷ്ടപ്പെട്ടത്‌ എന്നത് അറിവായിട്ടില്ല.

(2) ആറ്‌ സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്‌ കൊളവയലില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദിനെ ആക്രമിച്ചതിന് പതിനഞ്ചു സി.പി.എം. പ്രവർത്തകർക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു. ഇവരിൽ ആറുപേരെ അറസ്റ്റ്‌ചെയ്‌തു.

കൊളവയലിലെ സുഭാഷ്‌(24), പ്രമോദ്‌(29), ഷിജു(29), രാജീവന്‍(31), കാറ്റാടിയിലെ സുര്‍ജിത്ത്‌(20), രാഗേഷ്‌(22) എന്നീ സി.പി.എം. പ്രവര്‍ത്തകരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരെ ഹൊസ്‌ദുര്‍ഗ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഇതില്‍ സുഭാഷും സുര്‍ജിത്തും രാഗേഷും കൊളവയലിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ രാമകൃഷ്‌ണനെ ആക്രമിച്ച്‌ രാമകൃഷ്‌ണന്റെ കടതകര്‍ത്ത മറ്റൊരു കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്‌.

തിങ്കളാഴ്‌ചരാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുമ്പോളാണ്‌ പ്രമോദിനെ ആക്രമിച്ചത്‌. പ്രമോദിന്റെ രണ്ട്‌ കാലുകളും ഇരുമ്പുവടികൊണ്ട്‌ അടിച്ചു തകർക്കുകയായിരുന്നു.

(3) തൃശ്ശൂരില്‍ കേരള വര്‍മ കോളേജില്‍ എസ് എഫ് ഐ അക്രമം

തൃശ്ശൂരില്‍ കേരള വര്‍മ കോളേജില്‍ ഇലക്ഷനോടനുബന്ധിച്ചു എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ കയറി ബാലറ്റ് പേപ്പര്‍ നശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായി.

==========================================

ആകെത്തുക

ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = അഞ്ച്‌

അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = അഞ്ച്‌

ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = പൂജ്യം.
==========================================
ആഗസ്ത്‌ ആദ്യവാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.